ഹാട്രിക്ക് തോൽവി ഒഴിവാക്കണം,എങ്ങനെയെങ്കിലും അർജന്റീനയെ തോൽപ്പിക്കണം,മാറ്റങ്ങൾ വരുത്താൻ ഡിനിസ്.

ബ്രസീൽ ഇപ്പോൾ വളരെ പരിതാപകരമായ ഒരു സ്ഥിതിയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ കൊളംബിയയോട് ബ്രസീൽ പരാജയപ്പെട്ടിരുന്നു.ലീഡ് നേടിയിട്ടും ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബ്രസീൽ പിന്നീട് തോൽക്കുകയായിരുന്നു. അതിനു മുന്നേ നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ഉറുഗ്വ ബ്രസീലിന് പരാജയപ്പെടുത്തിയിരുന്നു. അതിനു തൊട്ടുമുന്നേ നടന്ന മത്സരത്തിൽ വെനിസ്വേല ബ്രസീലിനെ സമനിലയിൽ തളക്കുകയാണ് ചെയ്തിരുന്നത്.

ഇനി ബ്രസീലിന്റെ എതിരാളികൾ വൈരികളായ അർജന്റീനയാണ്.ബുധനാഴ്ച രാവിലെ ആറുമണിക്കാണ് മത്സരം നടക്കുക. ബ്രസീലിന് അഭിമാന പോരാട്ടമാണ്. തോൽവി ഒഴിവാക്കിയേ മതിയാകൂ. കാരണം തുടർച്ചയായ മൂന്ന് തോൽവികൾ വഴങ്ങുക എന്നതൊക്കെ ബ്രസീലിനെ സംബന്ധിച്ചിടത്തോളം നാണക്കേടിന്റെ അങ്ങയറ്റത്ത് എത്തുന്ന കാര്യമാണ്. അതേസമയം വിജയിക്കാനായാൽ അത് ഏറെ ആത്മവിശ്വാസം പകരും. മുന്നോട്ടുള്ള യാത്രക്കും തിരിച്ചുവരവിനും ഏറെ പ്രചോദനമാവുകയും ചെയ്യും.

അർജന്റീനയും തോൽവി അറിഞ്ഞു കൊണ്ടാണ് ബ്രസീലിനെതിരെയുള്ള മത്സരത്തിനു വരുന്നത്.അവർക്കും ഉയർത്തെഴുന്നേൽക്കേണ്ടതുണ്ട്. അതായത് ഒരു ജീവൻ മരണ പോരാട്ടമായിരിക്കും മാരക്കാനയിൽ വെച്ച് നടക്കുക.ബ്രസീലിന്റെ ഡിഫൻസ് ഇപ്പോൾ വളരെയധികം മോശമാണ്. മാത്രമല്ല പരിക്കുകൾ ബ്രസീലിന് വലിയ തലവേദന സൃഷ്ടിക്കുന്ന ഒരു സമയം കൂടിയാണ് ഇത്. പരിശീലകനായ ഫെർണാണ്ടൊ ഡിനിസ് അർജന്റീനക്കെതിരെ 2 മാറ്റങ്ങൾ നടത്താൻ ഉദ്ദേശിക്കുന്നുണ്ട്.

അതിൽ ഒരു മാറ്റത്തിന് നിർബന്ധിതനായതാണ്. സൂപ്പർ താരം വിനീഷ്യസ് ജൂനിയർ പരിക്ക് മൂലം പുറത്തായിട്ടുണ്ട്. അദ്ദേഹത്തിന്റെ പകരം ഗബ്രിയേൽ ജീസസ് സ്റ്റാർട്ടിങ് ഇലവനിൽ ഇടം നേടും എന്നാണ് റിപ്പോർട്ടുകൾ. മാത്രമല്ല വിങ് ബാക്ക് പൊസിഷനിൽ കളിക്കുന്ന റെനാൻ ലോദി വളരെ മോശം പ്രകടനമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. അദ്ദേഹത്തെ മാറ്റി കാർലോസ് അഗുസ്റ്റോയെ ബ്രസീൽ കൊണ്ടുവരും. ഇന്റർ മിലാനിൽ ലോൺ അടിസ്ഥാനത്തിൽ കളിക്കുന്ന താരമാണ് കാർലോസ് അഗുസ്റ്റോ.

ഗോൾകീപ്പർ ആലിസൺ തന്നെയായിരിക്കും.എമഴ്സൺ,മാർക്കിഞ്ഞോസ്, ഗബ്രിയേൽ മഗല്ലസ്,കാർലോസ് അഗുസ്റ്റോ എന്നിവരാണ് ഡിഫൻസിൽ ഉണ്ടാവുക.ആൻഡ്രേയും ബ്രൂണോ ഗുയ്മിറസും മധ്യനിരയിൽ ഉണ്ടാകും. മുന്നേറ്റ നിരയിൽ റാഫീഞ്ഞ,റോഡ്രിഗോ,മാർട്ടിനെല്ലി,ജീസസ് എന്നിവരാണ് അണിനിരക്കുക. അർജന്റീനയെ നേരിടാൻ ഈ ടീമിനെയായിരിക്കും ബ്രസീൽ കളത്തിൽ ഇറക്കുക എന്നാണ് ഇപ്പോൾ പുറത്തേക്ക് വരുന്ന റിപ്പോർട്ട്.

ArgentinaBrazil
Comments (0)
Add Comment