സൂപ്പർ പോരിൽ ചാമ്പ്യന്മാരെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സ് തുടക്കം, മാച്ച് ഹൈലൈറ്റ്സ്
Kerala Blasters FC Kalinga Super Cup 2025 victory over East Bengal FC: കലിംഗ സൂപ്പർ കപ്പിൽ ക്വാർട്ടർ ഫൈനലിലേക്ക് ടിക്കറ്റെടുത്ത് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. ഒഡീഷയിലെ കലിംഗ സ്റ്റേഡിയത്തിൽ നടന്ന പ്രീ ക്വാർട്ടർ (റൌണ്ട് ഓഫ് 16) മത്സരത്തിൽ നിലവിലെ ജേതാക്കളായ ഈസ്റ്റ് ബംഗാൾ എഫ്‌സിയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് വീഴ്ത്തിയാണ് കൊമ്പന്മാർ അടുത്ത റൗണ്ടിലേക്കുള്ള യോഗ്യത ഉറപ്പിച്ചത്.
ആദ്യ ഗോളിന് വഴിയൊരുക്കിയ പെനൽറ്റി നേടിയെടുക്കുകയും അത്യുജ്വലമായ രണ്ടാം ഗോൾ നേടുകയും ചെയ്ത മൊറോക്കൻ വിങ്ങർ നോവ സദൗയിയാണ് ഇന്നത്തെ മത്സരത്തിലെ മികച്ച താരം. പുതിയ പരിശീലകൻ ദവീദ് കറ്റാലയുടെ കീഴിൽ ടീമിന്റെ ആദ്യ ജയം കൂടിയാണിത്. സൂപ്പർ കപ്പിന്റെ ചരിത്രത്തിൽ ആദ്യമായി ക്ലബ് ക്വാർട്ടറിലേക്ക് യോഗ്യത നേടുന്നത്.
മത്സരത്തിൽ ഈസ്റ്റ് ബംഗാളിന്റെ പ്രതിരോധനിരയിൽ ഉയർന്നു നിന്ന അൻവർ അലി അപ്രതീക്ഷിതമായി ചെയ്ത പിഴവിന് കൊടുക്കേണ്ടി വന്നത് വലിയ വില. നോവയെ ബോക്സിനുള്ളിൽ വീഴ്ത്തിയതോടെ, റഫറി പെനാൽറ്റി സ്പോട്ടിലേക്ക് വിരൽചൂണ്ടി. ഷോട്ട് എടുക്കാൻ മുന്നിലെത്തിയത്, ക്ലബ്ബിന്റെ ഐഎസ്എല്ലിൽ ടോപ് സ്‌കോറർ ഹിമനസ്. സ്പാനിഷ് താരമെടുത്ത ഷോട്ട് രക്ഷപ്പെടുത്തിയെങ്കിലും, ഷോട്ടിന് മുൻപ് ഗോളി ലൈനിനു പുറത്തെത്തിയതിനാൽ റഫറി വീണ്ടും ഷോട്ട് എടുക്കാൻ വിധിച്ചു. രണ്ടാമതെടുത്ത ശക്തിയേറിയ ഷോട്ട് തടയാൻ ഗില്ലിനു സാധിച്ചില്ല.
57-ാം മിനിറ്റിൽ പരിക്ക് മൂലം ലൂണ കളം വിട്ടതോടെ, ഫ്രെഡി ലല്ലാവ്മ കളത്തിലെത്തി. പതിയെ മത്സരത്തിലേക്ക് തിരിച്ചുവരവിന് ശ്രമിച്ചുകൊണ്ടിരുന്ന നിലവിലെ ജേതാക്കൾക്ക് തിരിച്ചടിയായി 64-ാം മിനിറ്റിൽ നോവ ബ്ലാസ്റ്റേഴ്സിന്റെ ലീഡ് ഇരട്ടിയാക്കി. വലത് വിങ്ങിൽ ലഭിച്ച പന്തെടുത്ത ഉള്ളിലേക്ക് കട്ട് ചെയ്ത കയറിയ മൊറോക്കൻ വിങ്ങർ, വീക്ക് ഫൂട്ടിൽ തൊടുത്ത വെടിച്ചില്ലു കണക്കെയുള്ള ഷോട്ട് വലതുളച്ചു കയറി. സ്കോർ 2-0.