ഈ ഭ്രാന്ത് ഉടനെ നിർത്തണം: ബ്രസീലിന് കടുത്ത മുന്നറിയിപ്പ് നൽകി ലയണൽ മെസ്സി.

കഴിഞ്ഞ കോപ്പ ലിബർട്ടഡോറസ് ഫൈനൽ മത്സരത്തിൽ അർജന്റൈൻ ക്ലബ്ബായ ബൊക്ക ജൂനിയേഴ്സും ബ്രസീലിയൻ ക്ലബ്ബായ ഫ്ലൂമിനൻസും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വിജയിച്ചു കൊണ്ട് ഫ്ലുമിനൻസ് സൗത്ത് അമേരിക്കയുടെ ചാമ്പ്യന്മാരായി.മാരക്കാനയിൽ വെച്ചായിരുന്നു ഫൈനൽ മത്സരം നടന്നിരുന്നത്.എന്നാൽ ഈ മത്സരത്തിൽ എത്തിയ അർജന്റീനയിലെ ആരാധകർക്ക് പലപ്പോഴും അതിക്രമങ്ങൾ നേരിടേണ്ടി വന്നിരുന്നു. അന്ന് തന്നെ അത് വിവാദമായിരുന്നു.

സമാനമായ സ്ഥിതിയാണ് ഇന്ന് സംഭവിച്ചത്.അർജന്റീനയും ബ്രസീലും തമ്മിലുള്ള മത്സരം മാരക്കാനയിൽ വെച്ചുകൊണ്ടായിരുന്നു നടന്നിരുന്നത്. മത്സരം ആരംഭിക്കുന്നതിന് തൊട്ടുമുന്നെ അർജന്റീന ആരാധകർക്ക് നേർ ബ്രസീലിയൻ പോലീസ് ലാത്തിചാർജ് നടത്തി.ആരാധകർക്ക് മർദ്ദനമേൽക്കുകയായിരുന്നു. ഇത് വീണ്ടും വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. മത്സര ശേഷം തന്നെ മെസ്സി ഇതിനെതിരെ വിമർശനങ്ങൾ ഉയർത്തിയിരുന്നു.

ബ്രസീലിനെ പരാജയപ്പെടുത്തിയതിനു ശേഷം മെസ്സി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആ പോസ്റ്റിലും ഈ സംഭവത്തെക്കുറിച്ച് മെസ്സി പ്രതിപാദിക്കുന്നുണ്ട്. ബ്രസീലിന്റെ ഭാഗത്ത് നിന്നുണ്ടായത് തികച്ചും ഭ്രാന്തമായ ഒരു പ്രവർത്തിയാണ് എന്നാണ് ഇദ്ദേഹം ആരോപിക്കുന്നത്. എത്രയും പെട്ടെന്ന് ഇത് അവസാനിപ്പിക്കേണ്ടതുണ്ടെന്ന മുന്നറിയിപ്പ് ലയണൽ മെസ്സി തന്റെ വാക്കുകളിലൂടെ നൽകുകയും ചെയ്തിട്ടുണ്ട്.ഇൻസ്റ്റ പോസ്റ്റ് ഇങ്ങനെയാണ്.

ഈ രാത്രി ഞങ്ങൾ ചരിത്രം സൃഷ്ടിച്ചു. പക്ഷേ മറ്റൊന്നുകൂടി ഇവിടെ ഉണ്ടായിട്ടുണ്ട്, ഒരിക്കൽ കൂടി ബ്രസീൽ അർജന്റീനക്കാരെ അടിച്ചമർത്തിയത് ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്.ഇതൊരിക്കലും അംഗീകരിക്കാൻ ആവില്ല. ഇത് ഭ്രാന്താണ്. നിങ്ങൾ ഉടൻ തന്നെ ഇത് അവസാനിപ്പിക്കേണ്ടതുണ്ട്, ലയണൽ മെസ്സി എഴുതി.

അർജന്റീനയും ബ്രസീലും തമ്മിൽ ഏറ്റുമുട്ടുമ്പോൾ പലപ്പോഴും ഇത്തരത്തിലുള്ള അനിഷ്ട സംഭവങ്ങൾ അരങ്ങേറാറുണ്ട്. ഇനി അർജന്റീനയും ബ്രസീലും ഏറ്റുമുട്ടുക ഒരു വർഷത്തിനു ശേഷമാണ്. 2025 മാർച്ച് മാസത്തിലാണ് വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ഇരുവരും നേർക്കുനേർ വരുന്നത്.എന്നാൽ അടുത്തവർഷം കോപ്പ അമേരിക്ക നടക്കുന്നുണ്ട്.ആ ടൂർണമെന്റിൽ അർജന്റീനയും ബ്രസീലും മുഖാമുഖം വരാനുള്ള സാധ്യതകൾ ഏറെയാണ്.

ArgentinaBrazilLionel Messi
Comments (0)
Add Comment