റയലിനെതിരെ നേടിയ ഗോളിന്റെ തനി പകർപ്പ്, പിന്നാലെ മാരിവില്ലഴകിൽ മറ്റൊരു ഗോൾ,മനം നിറച്ച് ലിയോ മെസ്സി.

ലയണൽ മെസ്സി ആരാധകർ ഒരിക്കലും മറക്കാത്ത ഒരു എൽ ക്ലാസ്സിക്കോ മത്സരമുണ്ട്.സാന്റിയാഗോ ബെർണാബുവിലെ ആ പോരാട്ടം അവസാന നിമിഷങ്ങളിലേക്ക് കടന്നിരുന്നു.ഇടത് വിങ്ങിൽ നിന്നും ജോർഡി ആൽബ ലയണൽ മെസ്സിയെ ലക്ഷ്യമാക്കി ഒരു ക്രോസ് നൽകുന്നു. ബോക്സിനകത്തു വെച്ചുകൊണ്ട് മെസ്സി ഒരു നിമിഷം പോലും അമാന്തിക്കാതെ പെട്ടെന്ന് ഷോട്ട് ഉതിർക്കുന്നു.റയൽ പ്രതിരോധത്തെയും ഗോൾ കീപ്പറേയും മറികടന്നുകൊണ്ട് അത് ഗോളായി മാറുകയാണ്. പിന്നാലെ തന്റെ ജേഴ്സി ഊരി മെസ്സി ഒരു സെലിബ്രേഷനും നടത്തി.

അതിന്റെ ഓർമ്മ പുതുക്കാൻ ഇന്ന് ലയണൽ മെസ്സി ആരാധകർക്ക് ഒരു അവസരം ലഭിച്ചു.ഡെല്ലാസ് എഫ്സിക്കെതിരെ നടന്ന മത്സരത്തിന്റെ ഏഴാം മിനിട്ടിലാണ് മെസ്സിയുടെ ഗോൾ പിറന്നത്.ജോർഡി ആൽബയുടെ ക്രോസ് മെസ്സി ബോക്സിന് വെളിയിൽ നിന്ന് പെട്ടെന്ന് കണക്ട് ചെയ്ത് ഷോട്ട് ഉതിർത്തു.എതിരാളികൾക്ക് എന്തെങ്കിലും ചെയ്യാനാവുന്നതിനു മുന്നേ തന്നെ അത് വലയിൽ കയറി.റയലിനെതിരെ അന്ന് മെസ്സി നേടിയ ആ പ്രശസ്ത ഗോളിന്റെ തനിപ്പകർപ്പായിരുന്നു ഇന്ന് അമേരിക്കയിൽ നടന്നിരുന്നത്.

അവിടംകൊണ്ടും അവസാനിച്ചില്ല. മത്സരത്തിന്റെ അവസാനത്തിൽ 4-3 എന്ന സ്കോറിന് ഇന്റർ മിയാമി പിറകിൽ നിൽക്കുന്ന സമയത്ത് അവർക്ക് അനുകൂലമായി ഒരു ഫ്രീക്കിക്ക് ലഭിക്കുന്നു. പതിവുപോലെ ലയണൽ മെസ്സി മാരിവില്ലഴകിൽ അത് വലയിലേക്ക് എത്തിക്കുന്നു.ഗോൾകീപ്പർക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല. ഡിഫൻഡർമാർ കണ്ണുമിഴിച്ചു നോക്കി നിൽക്കുകയായിരുന്നു. ലയണൽ മെസ്സിയുടെ മാന്ത്രിക നീക്കം ഒരുതവണ കൂടി കാണാൻ കഴിഞ്ഞതിന്റെ സന്തോഷം ആരാധകരിൽ ഉണ്ടായിരുന്നു. പിന്നാലെ പെനാൽറ്റി ഷൂട്ടൗട്ടിലെ പെനാൽറ്റിയും ഗോളാക്കി മാറ്റിക്കൊണ്ട് മെസ്സിയെന്ന മായാജാലക്കാരൻ തന്റെ റോൾ ഭംഗിയായി കൊണ്ട് നിർവഹിച്ചു.

ലയണൽ മെസ്സി എന്ന താരത്തിന്റെ സാന്നിധ്യം തന്നെയാണ് ഇന്റർ മിയാമിയെ നയിക്കുന്നത്. മെസ്സി തന്നെയാണ് അവരുടെ ഊർജ്ജവും അവരുടെ ഉന്മേഷവും ആവേശവും പ്രചോദനവും. അതുകൊണ്ടുതന്നെയാണ് തകർന്ന് തരിപ്പണമായ ഒരു ടീം നാലു മത്സരങ്ങളിൽ നാലിലും വിജയിച്ചു കൊണ്ട് മുന്നേറുന്നത്.

inter miamiLionel Messi
Comments (0)
Add Comment