മെസ്സിക്ക് നേരെ തുപ്പി,നെയ്മർക്ക് നേരെ ബാഗ് കൊണ്ട് എറിഞ്ഞു,എന്തൊക്കെയാ സൗത്തമേരിക്കയിൽ നടക്കുന്നത്?

ഇന്ന് സൗത്ത് അമേരിക്കയിൽ നടന്ന വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ മത്സരങ്ങളിൽ പ്രധാനപ്പെട്ട രണ്ട് ടീമുകളും കളിച്ചിരുന്നു. അർജന്റീന വിജയിച്ചപ്പോൾ ബ്രസീൽ സമനിലയിൽ പിരിയുകയാണ് ചെയ്തത്. മറുപടിയില്ലാത്ത ഒരു ഗോളിനാണ് അർജന്റീന പരാഗ്വയെ അർജന്റീനയിൽ വെച്ചുകൊണ്ട് തോൽപ്പിച്ചത്. ബ്രസീലിൽ വെച്ച് നടന്ന മത്സരത്തിൽ ബ്രസീലും വെനിസ്വേലയും ഓരോ ഗോളുകൾ വീതം നേടിക്കൊണ്ട് സമനിലയിൽ പിരിയുകയായിരുന്നു.

ഈ രണ്ട് മത്സരത്തിലും ഓരോ വിവാദപരമായ കാര്യങ്ങൾ നടന്നിട്ടുണ്ട്.അർജന്റീനയുടെ മത്സരത്തിൽ ലയണൽ മെസ്സി ആദ്യ ഇലവനിൽ ഉണ്ടായിരുന്നില്ല. രണ്ടാം പകുതിയിലാണ് മെസ്സി ആൽവരസിന്റെ പകരമായി കൊണ്ട് വന്നത്. എന്നാൽ പരാഗ്വയുടെ താരമായ സനാബ്രിയ ലയണൽ മെസ്സിക്ക് നേരെ തുപ്പുകയായിരുന്നു. അതിന്റെ വീഡിയോ പുറത്തുവന്നതോടെ വലിയ വിവാദമായി.

ഈ വിവാദത്തിൽ എല്ലാവരും പ്രതികരിച്ചിട്ടുണ്ട്.തനിക്ക് ആ താരത്തെ അറിയില്ല,തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്നാണ് തുപ്പൽ വിവാദത്തിൽ മെസ്സി പറഞ്ഞത്.ഈ സംഭവം താനും കണ്ടിട്ടില്ല, അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് തീർത്തും തെറ്റാണ് എന്നാണ് അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണി പറഞ്ഞിട്ടുള്ളത്.എന്നാൽ സനാബ്രിയ ഇതെല്ലാം നിരസിച്ചു കഴിഞ്ഞു. താനും മെസ്സിയും ഏറെ ദൂരെയായിരുന്നു നിന്നതെന്നും ദൃശ്യങ്ങൾ എല്ലാം തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണ് എന്നുമാണ് സനാബ്രിയ പറഞ്ഞത്.

ബ്രസീലിന്റെ മത്സരത്തിനിടെ മറ്റൊരു വിവാദം സംഭവിച്ചു കഴിഞ്ഞു. അതായത് മത്സരം അവസാനിച്ച് നെയ്മർ ജൂനിയർ ലോക്കർ റൂമിലേക്ക് പോകുന്ന സമയത്ത് കാണികളിൽ ഒരാൾ നെയ്മർക്ക് നേരെ പോപ്കോണിന്റെ ബാഗ് എറിയുകയായിരുന്നു.അത് നെയ്മറുടെ ദേഹത്ത് പതിക്കുകയും ചെയ്തു. നിയന്ത്രണം വിട്ട നെയ്മർ പൊട്ടിത്തെറിച്ചു.ആ ആരാധകനോട് ദേഷ്യപ്പെട്ടു. പിന്നീട് സ്റ്റാഫുകളും സഹതാരങ്ങളുമാണ് നെയ്മറെ ശാന്തനാക്കിക്കൊണ്ട് ലോക്കർ റൂമിലേക്ക് കൊണ്ട് പോയത്.

ഈ വിഷയത്തിലും വിവാദം പുകയുന്നുണ്ട്. നെയ്മറോട് ചെയ്തത് ഒരു കാരണവശാലും അംഗീകരിക്കാനാവാത്തതാണ് എന്നാണ് ബ്രസീൽ കോച്ച് പറഞ്ഞത്.തീർത്തും മോശമായ ഒരു പ്രവർത്തി തന്നെയാണ് ബ്രസീൽ ആരാധകരിൽ നിന്നും ഉണ്ടായിട്ടുള്ളത്.സമനില വഴങ്ങിയ ബ്രസീൽ രണ്ടാം സ്ഥാനത്താണ് ഉള്ളത്.മൂന്നിൽ മൂന്നും വിജയിച്ച അർജന്റീനയാണ് ഒന്നാം സ്ഥാനത്ത്.

ArgentinaBrazilLionel MessiNeymar Jr
Comments (0)
Add Comment